Thursday 22 February 2018

ജമാഅത്ത് നമസ്കാരത്തിന്‍റെ പ്രാധാന്യവും ശ്രേഷ്ടതകളും

Image result for salat jamaat           

             ജമാഅത്ത് നമസ്കാരത്തിന്‍റെ പ്രാധാന്യവും ശ്രേഷ്ടതകളും
സത്യവിശ്വാസം സ്വീകരിച്ചു കഴിഞ്ഞാല്‍ അനുഷ്ഠാനപരമായി സ്വീകരിക്കേണ്ടുന്ന കര്‍മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നമസ്‌കാരം. ഇസ്ലാം കാര്യത്തിലെ രണ്ടാമത്തേതാണ് നമസ്കാരം. സത്യവിശ്വാസം സ്വീകരിച്ച മനുഷ്യന് അല്ലാഹു അഞ്ച് നേരത്തെ നമസ്കാരം നി൪ബന്ധമാക്കിയിരിക്കുന്നു. ഇന്ന് മുസ്ലിം സമൂഹത്തില്‍ നമസ്കരിക്കുന്ന ആളുകളുടെ എണ്ണം വ൪ദ്ധിച്ചിട്ടുണ്ടെങ്കിലും അധികപേരും അഞ്ച് നേരത്തെ നമസ്കാരം പള്ളിയില്‍ പോയി ജമാഅത്തായി നമസ്കരിക്കുന്നില്ലെന്നുള്ളതൊരു വസ്തുതയാണ്. പുരുഷന്‍മാ൪ അഞ്ച് നേരത്തെ നമസ്കാരങ്ങള്‍ പള്ളിയില്‍ വെച്ച് ജമാഅത്തായിട്ടാണ് നി൪വ്വഹിക്കേണ്ടത്. വിശുദ്ധ ഖു൪ആനില്‍ നമസ്കാരം ജമാഅത്തായി നമസ്കരിക്കണമെന്നുള്ള സൂചന കാണാന്‍ കഴിയും.



ﻭَﺃَﻗِﻴﻤُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﻭَءَاﺗُﻮا۟ ٱﻟﺰَّﻛَﻮٰﺓَ ﻭَٱﺭْﻛَﻌُﻮا۟ ﻣَﻊَ ٱﻟﺮَّٰﻛِﻌِﻴﻦَ
  പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, (അല്ലാഹുവിന്റെ മുമ്പില്‍) തലകുനിക്കുന്നവരോടൊപ്പം നിങ്ങള്‍ തലകുനിക്കുകയും ചെയ്യുവിന്‍.(ഖു൪ആന്‍ :2/43)
  
ഇവിടെ നിങ്ങള്‍ നമസ്കാരം നി൪വ്വഹിക്കുക എന്ന് പറഞ്ഞതിന് ശേഷം 'റുകൂഅ് ചെയ്യുന്നവരോടൊപ്പം റുകൂഅ് ചെയ്യുക' എന്ന് വീണ്ടും പറഞ്ഞതില്‍ നിന്നും നമസ്കാരം ജമാഅത്തായിട്ടാണ് നി൪വ്വഹിക്കേണ്ടതെന്ന് മനസ്സിലാക്കാം.ഇസ്ലാമിന്റെ അടിസ്ഥാനമായ തൌഹീദിന്റെ വിജയത്തിന് വേണ്ടി ശത്രുക്കളോട്‌ യുദ്ധം ചെയ്യുമ്പോൾ പോലും  ജമാഅത്തായി നമസ്കരിക്കണമെന്നാണ്‌ അല്ലാഹുവിന്റെ കൽപന.
ﻭَﺇِﺫَا ﻛُﻨﺖَ ﻓِﻴﻬِﻢْ ﻓَﺄَﻗَﻤْﺖَ ﻟَﻬُﻢُ ٱﻟﺼَّﻠَﻮٰﺓَ ﻓَﻠْﺘَﻘُﻢْ ﻃَﺎٓﺋِﻔَﺔٌ ﻣِّﻨْﻬُﻢ ﻣَّﻌَﻚَ ﻭَﻟْﻴَﺄْﺧُﺬُﻭٓا۟ ﺃَﺳْﻠِﺤَﺘَﻬُﻢْ ﻓَﺈِﺫَا ﺳَﺠَﺪُﻭا۟ ﻓَﻠْﻴَﻜُﻮﻧُﻮا۟ ﻣِﻦ ﻭَﺭَآﺋِﻜُﻢْ ﻭَﻟْﺘَﺄْﺕِ ﻃَﺎٓﺋِﻔَﺔٌ ﺃُﺧْﺮَﻯٰ ﻟَﻢْ ﻳُﺼَﻠُّﻮا۟ ﻓَﻠْﻴُﺼَﻠُّﻮا۟ ﻣَﻌَﻚَ ﻭَﻟْﻴَﺄْﺧُﺬُﻭا۟ ﺣِﺬْﺭَﻫُﻢْ ﻭَﺃَﺳْﻠِﺤَﺘَﻬُﻢْ ۗ ﻭَﺩَّ ٱﻟَّﺬِﻳﻦَ ﻛَﻔَﺮُﻭا۟ ﻟَﻮْ ﺗَﻐْﻔُﻠُﻮﻥَ ﻋَﻦْ ﺃَﺳْﻠِﺤَﺘِﻜُﻢْ ﻭَﺃَﻣْﺘِﻌَﺘِﻜُﻢْ ﻓَﻴَﻤِﻴﻠُﻮﻥَ ﻋَﻠَﻴْﻜُﻢ ﻣَّﻴْﻠَﺔً ﻭَٰﺣِﺪَﺓً ۚ ﻭَﻻَ ﺟُﻨَﺎﺡَ ﻋَﻠَﻴْﻜُﻢْ ﺇِﻥ ﻛَﺎﻥَ ﺑِﻜُﻢْ ﺃَﺫًﻯ ﻣِّﻦ ﻣَّﻄَﺮٍ ﺃَﻭْ ﻛُﻨﺘُﻢ ﻣَّﺮْﺿَﻰٰٓ ﺃَﻥ ﺗَﻀَﻌُﻮٓا۟ ﺃَﺳْﻠِﺤَﺘَﻜُﻢْ ۖ ﻭَﺧُﺬُﻭا۟ ﺣِﺬْﺭَﻛُﻢْ ۗ ﺇِﻥَّ ٱﻟﻠَّﻪَ ﺃَﻋَﺪَّ ﻟِﻠْﻜَٰﻔِﺮِﻳﻦَ ﻋَﺬَاﺑًﺎ ﻣُّﻬِﻴﻨًﺎ
(നബിയേ) നീ അവരുടെ കൂട്ടത്തിലുണ്ടായിരിക്കുകയും, അവര്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് നമസ്കാരം നിര്‍വഹിക്കുകയുമാണെങ്കില്‍ അവരില്‍ ഒരു വിഭാഗം നിന്റെ കൂടെ നില്‍ക്കട്ടെ. അവര്‍ അവരുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്‍ സുജൂദ് ചെയ്ത് കഴിഞ്ഞാല്‍ അവര്‍ നിങ്ങളുടെ പിന്നിലേക്ക് മാറിനില്‍ക്കുകയും, നമസ്കരിച്ചിട്ടില്ലാത്ത മറ്റെ വിഭാഗം വന്ന് നിന്റെ കൂടെ നമസ്കരിക്കുകയും ചെയ്യട്ടെ. അവര്‍ ജാഗ്രത കൈക്കൊള്ളുകയും, തങ്ങളുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യേണ്ടതാണ്‌. നിങ്ങളുടെ ആയുധങ്ങളെപ്പറ്റിയും, നിങ്ങളുടെ സാധനങ്ങളെപ്പറ്റിയും നിങ്ങള്‍ അശ്രദ്ധരായെങ്കില്‍, നിങ്ങളുടെ നേരെ തിരിഞ്ഞ് ഒരൊറ്റ ആഞ്ഞടി നടത്താമായിരുന്നുവെന്ന് സത്യനിഷേധികള്‍ മോഹിക്കുകയാണ്‌. എന്നാല്‍ മഴ കാരണം നിങ്ങള്‍ക്ക് ശല്യമുണ്ടാകുകയോ, നിങ്ങള്‍ രോഗബാധിതരാകുകയോ ചെയ്താല്‍ നിങ്ങളുടെ ആയുധങ്ങള്‍ താഴെ വെക്കുന്നതിന് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ ജാഗ്രത പുലര്‍ത്തുക തന്നെ വേണം. തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്‌.(ഖു൪ആന്‍ :4/102)


യുദ്ധാവസരത്തില്‍   നമസ്‌കാരം ജമാഅത്തായി നി൪വ്വഹിക്കണമെന്നാണ് അല്ലാഹു ഇവിടെ പറഞ്ഞിട്ടുള്ളത്.  ജമാഅത്ത് നമസ്കാരത്തിന് ഒരു ഇളവ് ഉണ്ടായിരുന്നുവെങ്കില്‍ അല്ലാഹു അത് ഇവിടെ നല്‍കുമായിരുന്നു. യുദ്ധത്തില്‍ പോലും നമസ്‌കാരം സമയം തെറ്റിക്കാതെ അത് ജമാഅത്തായി നി൪വ്വഹിക്കേണ്ടതാണെങ്കില്‍ യുദ്ധമില്ലാത്ത നി൪ഭയത്വത്തില്‍ ജീവിക്കുന്ന സത്യവിശ്വാസികള്‍  നമസ്കാരം നി൪ബന്ധമായും പള്ളിയില്‍ പോയി ജമാഅത്തായിട്ടാണ് നി൪വ്വഹിക്കേണ്ടത്.
    
അഞ്ച് നേരത്തെ നമസ്കാരത്തിന്റെ കാര്യത്തിലുള്ള  നബിയുടെ(സ്വ) കല്‍പ്പനകള്‍ പരിശോധിച്ചാല്‍ ഓരോ മുസ്ലിമും അത് പള്ളിയില്‍ പോയി ജമാഅത്തായിട്ടാണ് നി൪വ്വഹിക്കേണ്ടതെന്ന് കാണാന്‍ കഴിയും.
   
മാലിക് ബ്നു ഹുവൈരിസില്‍(റ) നിന്ന്  നിവേദനം: ഞാൻ എന്റെ ജനതയിലെ ഒരു സംഘത്തോടൊപ്പം നബിയുടെ(സ്വ) അടുക്കൽ ചെന്നു. ശേഷം നബിയുടെ(സ്വ) അടുത്ത് ഇരുപത് ദിവസം താമസിച്ചു. നബി(സ്വ) വളരെ ദയാലുവായിരുന്നു. ഞങ്ങളുടെ കുടുംബത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം നബി(സ്വ)  കണ്ടപ്പോൾ അവിടുന്ന് അരുളി. നിങ്ങൾ തിരിച്ചുപോയി അവരൊടൊപ്പം തന്നെ താമസിക്കുക. അവർക്ക് നിങ്ങൾ മതതത്വങ്ങൾ പഠിപ്പിക്കുകയും നമസ്ക്കാരം അനുഷ്ഠിക്കുകയും ചെയ്യുക. നമസ്ക്കാരസമയമായാൽ നിങ്ങളിലൊരാൾ ബാങ്ക് കൊടുക്കുകയും നിങ്ങളിൽ വെച്ച് ഉന്നതൻ നിങ്ങൾക്ക് ഇമാമായി നമസ്ക്കരിക്കുകയും ചെയ്യട്ടെ. (ബുഖാരി. 1. 11. 601)
    
അഞ്ച് നേരത്തെ നമസ്കാരം പള്ളിയില്‍ പോയി ജമാഅത്തായി നമസ്കരിക്കാതെ വീട്ടില്‍ നമസ്കരിക്കുന്നവ൪ക്ക് പല ന്യായങ്ങളും പറയാനുണ്ടാകും. അത്തരക്കാ൪ക്ക് ഇബ്‌നു ഉമ്മുമക്തൂമിന്റെ(റ) വിഷയത്തിലെ ഹദീസ് ഗുണപാഠമാകേണ്ടതാണ്.
   
ഇബ്‌നു ഉമ്മുമക്തൂം(റ) ഒരിക്കൽ പ്രവാചകനോട്‌(സ്വ) ഇങ്ങനെ പറയുകയുണ്ടായി: പ്രവാചകരേ, ഞാൻ അന്ധനായ വ്യക്തിയാണ്‌, എന്റെ വീട്‌ വിദൂരത്താണ്‌, എനിക്ക്‌ വഴികാട്ടുവാനായി ഒരു വഴികാട്ടിയുമില്ല, ആയതിനാൽ എനിക്ക്‌ എന്റെ വീട്ടിൽ വെച്ച്‌ നമസ്കരിക്കുവാൻ വല്ല ഇളവുമു‍ണ്ടോ? അപ്പോൾ അല്ലാഹുവിന്റെ റസൂല്‍(സ്വ) ചോദിച്ചു: നീ ബാങ്ക്‌ കേൾക്കാറു‍ണ്ടോ? അദ്ദേഹം ഉത്തരം നൽകി: അതെ. നബി(സ്വ)  പറഞ്ഞു: ഞാൻ നിനക്ക്‌ ഇളവ്‌ കാണുന്നില്ല (അബൂദാവൂദ്)
   
മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെയാണ്‌ : ഇബ്‌നു ഉമ്മുമക്തൂം(റ) അല്ലാഹുവിന്റെ റസൂലിനോട്(സ്വ) ചോദിക്കുന്നു: പ്രവാചകരേ, മദീനയിൽ ധാരാളം ഉപദ്രവിക്കുന്ന ഇഴജന്തുക്കളുണ്ട്‌, അതുപോലെ ധാരളം വന്യമൃഗങ്ങളും. അപ്പോൾ റസൂല്‍(സ്വ) അദ്ദേഹത്തോട്‌ ചോദിക്കുകയുണ്ടായി: നമസ്കാരത്തിലേക്ക്‌ വരുവീൻ, വിജയത്തിലേക്ക്‌ വരുവീൻ എന്ന(വിളി) നീ കേൾക്കാറു‍ണ്ടോ? എങ്കിൽ നീ അതിലേക്ക്‌ വരേണ്ടതുണ്ട്‌. (അബൂദാവൂദ്)
   
ഇവിടെ നാം പ്രത്യേകിച്ച്‌ മനസിലാക്കേണ്ട കാര്യം ഇബ്‌നു ഉമ്മുമക്തൂം(റ) അന്ധനാണ്‌, അദ്ദേഹത്തിന്‌ വഴി കാട്ടിയില്ല, വീട്‌ വളരെ ദൂരെയാണ്‌, മാത്രവുമല്ല മദീനയിൽ ധാരാളം ഇഴജന്തുക്കളും, വന്യമൃഗങ്ങളുമാണ്‌ അവ ആക്രമിക്കുമെന്ന്‌ അദ്ദേഹം ഭയപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ഏകദേശം അഞ്ച്‌ തടസ്സങ്ങൾ ഉണ്ടായിട്ട് പോലും നബി(സ്വ) അദ്ദേഹത്തോട്‌ കൽപിക്കുന്നത്‌ നീ ബാങ്ക്‌ കേൾക്കുന്നുവേങ്കിൽ അതിന്‌ ഉത്തരം നൽകി പള്ളിയിലേക്ക്‌ വരണമെന്നാണ്‌. ഈ ഒരു ഹദീസ് മാത്രം മതി നമ്മുടെ ന്യായങ്ങളെയെല്ലാം മാറ്റിവെച്ച് പള്ളിയിലേക്ക് വരാന്‍. ഒരാൾ നമസ്കാരത്തിനുള്ള ബാങ്ക്‌ കേട്ടിട്ട്‌ മതിയായ കാരണം ഇല്ലാതെ വീട്ടില്‍ നമസ്കരിക്കുകയാണെങ്കില്‍ അവന്‌ നമസ്ക്കാരമില്ലെന്നുള്ളതും നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.
   
ഇബ്‌നു അബ്ബാസില്‍(റ) നിന്ന്‌ നിവേദനം: നബി(സ്വ) പറഞ്ഞു: 'ആരെങ്കിലും ബാങ്ക്‌ കേട്ടാൽ മതിയായ കാരണം ഇല്ലാതിരുന്നിട്ടും അതിനായി (നമസ്കാരത്തിനായി) (പള്ളിയിലേക്ക്‌) വരുന്നില്ലായെങ്കിൽ അവന്‌ നമസ്ക്കാരമില്ല, ' (ഇബ്‌നുമാജ- അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)      

പള്ളിയില്‍ പോയി ജമാഅത്തായി നമസ്കരിക്കാതെ വീട്ടില്‍ വെച്ച് ഫ൪ള് നമസ്കരിക്കുന്നവരോടുള്ള നബിയുടെ രോഷം നാം അറിയാതെ പോകരുത്.

അബൂഹുററൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) അരുളി: എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹുവിനെ കൊണ്ട് സത്യം. ഞാൻ ഇപ്രകാരം ഉദ്ദേശിച്ചു. ഞാൻ കുറച്ച് വിറകുശേഖരിക്കാൻ വേണ്ടി കൽപ്പിക്കുക. പിന്നീട് നമസ്ക്കരിക്കുവാൻ കൽപ്പിക്കുക. നമസ്കാരത്തിന് ബാങ്ക് കൊടുക്കുക. എന്നിട്ട് ഒരാളെ വിളിച്ചു ജനങ്ങൾക്ക് ഇമാമായി നിന്നു നമസ്ക്കരിക്കാൻ കൽപ്പിക്കുക. അനന്തരം ചില ആളുകളുടെ വീടുകളിലേക്ക് ഞാൻ പുറപ്പെടുക. എന്നിട്ട് ജമാഅത്തിന് വരാത്ത ആ ആളുകളോടുകൂടി അവരുടെ ആ വീടുകൾ കത്തിച്ചുകളയുക. എന്റെ ആത്മാവിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം. അവരിൽ വല്ലവർക്കും മാംസത്തിന്റെ അംശങ്ങൾ അവശേഷിച്ചിട്ടുള്ള ഒരെല്ലോ അല്ലെങ്കിൽ ആട്ടിന്റെ നല്ല രണ്ടു കുളമ്പോ കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചെങ്കിൽ അവർ ഇശാനമസ്ക്കാരത്തിന് ഹാജരാവുമായിരുന്നു. (ബുഖാരി. 1. 11. 617)
  
ജമാഅത്ത്‌ നമസ്കാരം ഉപേക്ഷിക്കുന്നത്‌ കപട വിശ്വാസിയുടെ ലക്ഷണമായിട്ടാണ്‌ നബി(സ്വ) നമ്മെ പഠപ്പിച്ചിട്ടുള്ളത്.
  
അബുൽ അഹ്‌വസ്വിൽ(റ) നിന്ന്‌ നിവേദനം: അബ്ദുല്ലാഹ്‌(റ) പറഞ്ഞു: രോഗികളോ, കാപട്യം അറിയപ്പെട്ട കപട വിശ്വാസികളോ അല്ലാതെ നമസ്കാരത്തെ തൊട്ട്‌ ആരും പിന്തുന്നതായി ഞങ്ങൾ കാണാറില്ലായിരുന്നു, രോഗിയാണെങ്കിൽ രണ്ടാളുകൾക്കിടയിൽ നടന്നുകൊ‍ണ്ടെങ്കിലും നമസ്കാരത്തിലേക്ക്‌ വരാറുന്മായിരുന്നു. അദ്ദേഹം തുടരുന്നു: തീർച്ചയായും പ്രവാചകൻ(സ്വ) ഞങ്ങൾക്ക്‌ സന്മാർഗ്ഗ ചര്യ പഠിപ്പിച്ച്‌ തന്നിരിക്കുന്നു, ആ സന്മാർഗ്ഗ ചര്യയിൽ പെട്ടതാണ്‌ ബാങ്ക്‌ കൊടുക്കുന്ന പള്ളിയിൽ വെച്ച്‌ നമസ്കരിക്കുകയെന്നത്‌. (മുസ്ലിം).

  
ഫ൪ള് നമസ്കാരങ്ങള്‍ വീട്ടില്‍ വെച്ച് നമസ്കരിക്കാതെ പള്ളിയില്‍ പോയി ജമാഅത്തായി നമസ്കരക്കുന്നതിന്റെ ശ്രേഷ്ടതകളും പ്രതിഫലവും  നാം അറിഞ്ഞിരിക്കണം.

1.ഏറ്റവും പ്രധാനപ്പെട്ട നബിചര്യ
   
അബുൽ അഹ്‌വസ്വിൽ(സ്വ) നിന്ന്‌ നിവേദനം: മുസ്ലിമായി നാളെ ആരെങ്കിലും അല്ലാഹുവിനെ കണ്ടൂമുട്ടാൻ ആഗ്രഹിക്കുന്നുവേങ്കിൽ നമസ്കാരത്തിന്‌ വേണ്ടി വിളിക്കുന്ന സ്ഥലത്ത് പോയി ഈ നമസ്ക്കാരങ്ങളെ അവൻ സംരക്ഷിക്കട്ടെ(നിർവ്വഹിക്കട്ടെ). കാരണം അല്ലാഹു നിങ്ങളുടെ പ്രവാചകന് സന്മാർഗ്ഗ ചര്യ നിയമമാക്കിയിരിക്കുന്നു, അത്‌ (നമസ്കാരം അതിന്‌വേണ്ടി വിളിക്കുന്ന സ്ഥലങ്ങളിൽ നിർവ്വഹിക്കുകയെന്നത്‌) സന്മാർഗ്ഗ ചര്യയിൽ പെട്ടതാണ്‌. നമസ്ക്കാരത്തെ തൊട്ട്‌ പിന്തുന്നവർ വീട്ടിൽ നിന്ന്‌ നമസ്ക്കരിക്കുന്നത്‌ പോലെ നിങ്ങൾ നിങ്ങളുടെ വീട്ടിൽ വെച്ച്‌ നമസ്കരിക്കുകയാണെങ്കിൽ നിങ്ങൾ നിങ്ങളുടെ പ്രവാചകന്റെ ചര്യ ഉപേക്ഷിച്ചിരിക്കുന്നു, നിങ്ങളുടെ പ്രവാചകന്റെ ചര്യ ഉപേക്ഷിച്ചാൽ നിങ്ങൾ വഴികേടിലാവുന്നതാണ്‌. ആരെങ്കിലും നല്ല രൂപത്തിൽ വുളു എടുത്ത്‌ കൊണ്ട് ഇങ്ങനെയുള്ള പള്ളികളിലെ ഏതെങ്കിലും ഒരു പള്ളിയിലേക്ക്‌ പോവുകയാണെങ്കിൽ ഓരോ കാലടിക്കും ഓരോ നന്‍കൾ രേഖപ്പെടുത്തുകയും, ഓരോ പദവികൾ ഉയർത്തുകയും, ഓരോ പാപങ്ങൾ മായ്ച്ച്‌ കളയുകയും ചെയ്യുന്നതാണ്‌. കാപട്യം അറിയപ്പെട്ട കപട വിശ്വാസി അല്ലാതെ ഓരാളും നമസ്ക്കാരത്തിൽ നിന്ന്‌ പിന്തി നിൽക്കുന്നതായി ഞങ്ങൾ കാണാറില്ല, ചിലപ്പോൾ (രോഗിയായ) ഒരാൾ രണ്ടാളുകളുടെ ചുമലിൽ കൈ വെച്ച് കൊണ്ടെങ്കിലും വന്നുകൊണ്ട് നമസ്കാരത്തിന്റെ അണിയിൽ നിൽക്കാറുണ്ടായിരുന്നു. (മുസ്ലിം)
           
നബി(സ്വ) രോഗിയായി കിടന്നപ്പോഴും ജമാഅത്ത് നമസ്കാരം ഒഴിവാക്കിയിട്ടില്ല.
ആയിശ(റ) നിവേദനം: തിരുമേനിയെ(സ്വ) രോഗം ബാധിക്കുകയും രോഗം മൂർച്ചിക്കുകയും ചെയ്തപ്പോൾ തിരുമേനിക്ക്(സ്വ) എന്റെ വീട്ടിൽ വെച്ച് രോഗശുശ്രൂഷ നടത്താൻ മറ്റു ഭാര്യമാരോട് തിരുമേനി(സ്വ) സമ്മതം ആവശ്യപ്പെട്ടു. അപ്പോൾ എല്ലാവരും അതനുവദിച്ചു കൊടുത്തു. അങ്ങനെ അബ്ബാസിന്റെയും(റ) മറ്റൊരു പുരുഷന്റെയും ഇടയിലായി തന്റെ രണ്ടു കാലുകൾ ഭൂമിയിലൂടെ വലിച്ചിഴച്ചുകൊണ്ട് അവിടുന്ന് പുറപ്പെട്ടു. ഇബ്നു അബ്ബാസ്(റ) പറയുന്നു: ആയിശ(റ) പേര് പറയാത്ത ആ പുരുഷൻ അലി(റ) ആയിരുന്നു. (ബുഖാരി. 1. 11. 634)

2.ഏറ്റവും മഹത്തായ പ്രതിഫലം
      
ഉബയ്യ് ബ്നു കഅ‍ബ്‌(റ) പറയുന്നു: ഒരു ദിവസം പ്രവാചകൻ(സ്വ) ഞങ്ങളെയും കൊണ്ട് സുബ്ഹി നമസ്ക്കരിക്കുകയുന്മായി, എന്നിട്ട്‌ ഇന്ന വ്യക്തി നമസ്ക്കാരത്തിന്‌ സന്നിഹിദനായിട്ടുണ്ടോ, ഇന്ന വ്യക്തി നമസ്ക്കാരത്തിന്‌ സന്നിഹിദനായിട്ടുണ്ടോ  എന്ന്‌ ചോദിക്കുകയുന്മായി. സ്വഹാബികൾ പറഞ്ഞു: 'ഇല്ല പ്രവാചകരെ'. അപ്പോൾ തിരുമേനി(സ്വ) പറയുകയുന്മായി: ഈ രണ്ട് നമസ്കാരങ്ങളാണ്‌ കപട വിശ്വാസികൾക്ക്‌ ഭാരം കൂടിയത്‌, എന്നാൽ അവക്കുള്ള പ്രതിഫലം അവർ അറിഞ്ഞിരുന്നുവേങ്കിൽ അവർ അവരുടെ മുട്ടുകളിൽ ഇഴഞ്ഞ്‌ കൊണ്ടെങ്കിലും അതിലേക്ക്‌ എത്തിച്ചേരുമായിരുന്നു. ഒന്നാമത്തെ സ്വഫ്ഫിനുള്ള പ്രത്യേകത മലക്കുകളുടെ സ്വഫ്ഫ്‌ പോലെയാണ്‌, അവർ അതിന്റെ പ്രതിഫലം മനസിലാക്കിയിരുന്നെങ്കിൽ അത്‌ കരസ്ഥമാക്കുവാൻ വേണ്ടി അവർ ധൃതിപ്പെട്ട്‌ വരുമായിരുന്നു. ഒരാൾ മറ്റൊരാളുമായി ജമാഅത്തായി നമസ്ക്കരിക്കുന്നതാണ്‌ അയാൾ ഒറ്റക്ക്‌ നമസ്ക്കരിക്കുന്നതിനേക്കാൾ ഏറ്റവും നല്ലത്‌. ഒരാൾ രണ്ടാളുമായി ജമാഅത്തായി നമസ്ക്കരിക്കുന്നതാണ്‌ രണ്ടാള്‍ ജമാഅത്തായി നമസ്ക്കരിക്കുന്നതിനേക്കാൾ ഏറ്റവും നല്ലത്‌. എത്രത്തോളം ആളുകൾ വർദ്ദിക്കുന്നുവോ അത്രക്കും അല്ലാഹു വിന്‌ ഇഷ്ടമാണത്‌. (അബൂദാവൂദ്)
  
പള്ളിയില്‍ ജമാഅത്തിന് ആളുകള്‍ കൂടുന്നതിനനുസരിച്ച് ജമാഅത്തിന്റെ ശ്രേഷ്ടത വ൪ദ്ധിക്കുമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ആളുകളെ ഇതിലേക്ക് ക്ഷണിക്കേണ്ടതിന്റെ പ്രാധാന്യവും ഈ ഹദീസ് നമ്മെ ഓ൪മ്മിപ്പിക്കുന്നു.

3. ഇരുപത്തി ഏഴ് ഇരട്ടി പ്രതിഫലം ലഭിക്കും
  
അബ്ദുല്ലാഹിബ്‌നു ഉമറില്‍(റ)  നിന്ന് നിവേദനം :  അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു: തനിച്ച് നമസ്കരിക്കുന്നതിനേക്കാൾ ജമാഅത്ത് നമസ്കാരത്തിന് ഇരുപത്തി ഏഴ് ഇരട്ടി പ്രതിഫലമുണ്ട്.(ബുഖാരി: 645)

4.പാപം  പൊറുക്കപ്പെടും

5.പദവി ഉയര്‍ത്തപ്പെടും

6.നന്‍മ രേഖപ്പെടുത്തും

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: റസൂല്‍(സ്വ) പറഞ്ഞു: ബാങ്ക് കൊടുക്കുന്നവന് അവന്റെ ശബ്ദമെത്തുന്ന ദൂരത്തോളം (അവന്റെ പാപങ്ങള്‍) പൊറുക്കപ്പെടുന്നു.ഉണങ്ങിയതും പച്ചയായതുമായ എല്ലാം അവന് സാക്ഷി നില്‍ക്കുന്നു. നമസ്കാരത്തിന് സാക്ഷിയായവന് (ജമാഅത്തില്‍ പങ്കെടുത്തവന്) ഇരുപത്തിയഞ്ച് നമസ്കാരം (പ്രതിഫലമായി) എഴുതപ്പെടുന്നു. അവക്കിടയിലുള്ള (പാപങ്ങള്‍) അവന് പൊറുക്കപ്പെടുകയും ചെയ്യുന്നു.(അബൂദാവൂദ് - അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
   
ബുറൈദയില്‍(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു:ആരെങ്കിലും അല്ലാഹുവിനോടുള്ള നി൪ബന്ധ ബാധ്യതയായ നമസ്കാരം നി൪വ്വഹിക്കുന്നതിനായി തന്റെ വീട്ടില്‍ നിന്ന് വുളു ചെയ്ത് ശുദ്ധി വരുത്തി അല്ലാഹുവിന്റെ ഭവനങ്ങളില്‍ പെട്ട ഏതെങ്കിലും ഒരു പള്ളിയിലേക്ക് പുറപ്പെടുന്നപക്ഷം അവന്റെ കാലടികള്‍ വെക്കുന്നതിനനുസരിച്ച് ഓരോ പാപങ്ങള്‍ ഉതി൪ന്ന് പോകുകയും പദവികള്‍ ഉയ൪ത്തപ്പെടുകയും ചെയ്യാതിരിക്കില്ല.(മുസ്ലിം)
  
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഒരാള്‍ വീട്ടില്‍ നിന്നും പള്ളിയിലേക്ക് പുറപ്പെടുമ്പോള്‍ അവന്റെ ഒരു കാല്‍ ഒരു നന്‍മ രേഖപ്പെടുത്തുകയും ഒരു കാല്‍ ഒരു തിന്മ മായ്ച്ച് കളയുകയും ചെയ്യുന്നു.(നസാഇ - അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

7. ഇശാ, സുബ്ഹ്  ജമാഅത്ത് നമസ്കാരങ്ങള്‍ക്ക് വമ്പിച്ച പ്രതിഫലം
  
അബൂഹുറൈറയില്‍(റ)  നിന്ന് നിവേദനം :  നബി(സ്വ) പറഞ്ഞു : ഇശാ, സുബ്ഹ് എന്നീ നമസ്കാരത്തേക്കാൾ കപടവിശ്വാസികൾക്ക് ഭാരമേറിയ മറ്റൊരു നമസ്‌കാരമില്ല. അത് രണ്ടിനുമുള്ള പ്രതിഫലം എത്രയെന്ന് അവർ അറിഞ്ഞിരുന്നുവെങ്കിൽ അവർ അതിനായി നിരങ്ങിക്കൊണ്ടാണെങ്കിലും (പള്ളിയിലേക്ക്) എത്തുമായിരുന്നു. (ബുഖാരി: 657)
  
ഉസ്മാൻ ബ്നു അഫ്ഫാനില്‍(റ) നിന്ന് നിവേദനം : പ്രവാചകൻ(സ്വ) പറയുന്നത് ഞാൻ കേട്ടു: ഇശാ നമസ്കാരം സംഘടിതമായി നമസ്കരിക്കുന്നവൻ അർദ്ധരാത്രി വരെ നമസ്കരിച്ചവനെ പോലെയാണ്. സുബ്ഹ് നമസ്കാരം ജമാഅത്തായി നമസ്കരിച്ചവൻ രാത്രി മുഴുവൻ നമസ്കരിച്ചവനെപ്പോലെയാണ്.(മുസ്‌ലിം: 656)
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "مَنْ غَدَا إِلَى الْمَسْجِدِ وَرَاحَ أَعَدَّ اللَّهُ لَهُ نُزُلَهُ مِنَ الْجَنَّةِ كُلَّمَا غَدَا أَوْ رَاحَ"‏‏
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : നബി(സ്വ) പറഞ്ഞു: ആരെങ്കിലും രാവിലെയോ വൈകുന്നേരമോ പള്ളിയിലേക്ക് (ജമാഅത്ത് നമസ്കാരത്തിന്) പോയാൽ അല്ലാഹു അവനുവേണ്ടി സ്വർഗത്തിൽ വിരുന്ന് തയ്യാറാക്കുന്നതാണ്. എല്ലാ രാവിലെയും വൈകുന്നേരവും പോകുമ്പോഴെല്ലാം ഇപ്രകാരം തന്നെ.(ബുഖാരി : 662  –  മുസ്‌ലിം: 669)

8. കാപട്യം, നരകം എന്നിവയിൽ നിന്ന് സുരക്ഷിതത്വം ലഭിക്കും
  
അനസ് ബ്നു മാലികിൽ(റ) നിന്ന്‌ നിവേദനം: പ്രവാചകൻ(സ്വ) പറയുകയുന്മായി: ആരെങ്കിലും അല്ലാഹുവിന്‌ വേണ്ടി തക്ബിറത്തുൽ ഇഹറാം ലഭിക്കുന്ന രൂപത്തിൽ നാൽപത്‌ ദിവസം ജമാഅത്തായി നമസ്കരിക്കുകയാണെങ്കിൽ അവന്‌ രണ്ട് സുരക്ഷിതത്വമുണ്ട്. നരകത്തിൽ നിന്നുള്ള സുരക്ഷിതത്വവും, കാപട്യത്തിൽ നിന്നുള്ള സുരക്ഷിതത്വവും. (തിർമിദി - അൽബാനിയുടെ സ്വില്‍സ്വിലത്തു സ്വഹീഹ : 6/314 നമ്പ൪ : 2652).

9.പിശാചില്‍ നിന്നുള്ള സുരക്ഷിതത്വം ലഭിക്കും

അബൂദർദാഇൽ(റ) നിന്ന്‌ നിന്നും നിവേദനം: പ്രവാചകൻ(സ്വ) പറയുന്നതായി ഞാൻ കേട്ടു:ഒരു നാട്ടിലോ ഗ്രാമത്തിലോ മൂന്നാളുകളോ, അതുപോലെ ഗ്രാമീണരോ ആയവർ ഉണ്ടെങ്കിൽ അവർക്കിടയിൽ നമസ്കാരം ജമാഅത്തായി നിലനിർത്തുന്നില്ലായെങ്കിൽ അവരെ പിശാച്ച്‌ അതിജയിക്കുന്നതാണ്‌, അതുകൊണ്ട് നീ ജമാഅത്ത്‌ നമസ്കാരത്തെ സൂക്ഷിക്കുക, ഒറ്റപ്പെട്ട്‌ നിൽക്കുന്നവനെയാണ്‌ ചെന്നായ പിടിക്കുന്നത്‌. (അബൂദാവൂദ്)
10. പരലോകത്ത്  പ്രകാശം ലഭിക്കും
  
നബി(സ്വ) പറഞ്ഞു : പള്ളിയിലേക്ക് ഇരുട്ടില്‍ പോകുന്നവ൪ക്ക് പരലോകത്ത് സമ്പൂ൪ണ്ണ പ്രകാശം കൊണ്ട് സന്തോഷ വാ൪ത്ത അറിയിക്കുക. (അബൂദാവൂദ്, തി൪മിദി)

11. പള്ളിയിലേക്കുള്ള ദൂരം കൂടുന്തോറും പ്രതിഫലവും വ൪ദ്ധിക്കും        
അബൂമൂസ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: വളരെ കൂടുതൽ അകലെനിന്ന് നടന്നുവന്ന് (ജമാഅത്ത്) നമസ്‌കാരത്തിൽ പങ്കെടുക്കുന്നവർക്കാണ് കൂടുതൽ പ്രതിഫലം ലഭിക്കുക. ഇമാമിനോടൊപ്പം നമസ്‌കരിക്കാൻ കാത്തിരിക്കുന്നവന്, തനിയെ നമസ്‌കരിച്ച് ഉറങ്ങുന്നവനെക്കാൾ പ്രതിഫലമുണ്ട്.(ബുഖാരി: 651)

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഒരാള്‍ വീട്ടില്‍ നിന്നും പള്ളിയിലേക്ക് പുറപ്പെടുമ്പോള്‍ അവന്റെ ഒരു കാല്‍ ഒരു നന്‍മ രേഖപ്പെടുത്തുകയും ഒരു കാല്‍ ഒരു തിന്മ മായ്ച്ച് കളയുകയും ചെയ്യുന്നു.(നസാഇ - അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

12.മലക്കുകളുടെ പ്രാ൪ത്ഥന ലഭിക്കും
  
നബി(സ്വ) പറഞ്ഞു: തീ൪ച്ചയായും നമസ്കരിക്കാന്‍ പള്ളിയിലേക്ക് വരുന്നവന് മലക്കുകള്‍ സ്വലാത്ത് ചൊല്ലുന്നു. 'അല്ലാഹുവേ, ഇയാള്‍ക്ക് പൊറുത്ത് കൊടുക്കേണമേ അദ്ദേഹത്തോട് കാരുണ്യം കാണിക്കേണമേ എന്നവ൪ പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കും. വുളു നഷ്ടപ്പെടുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നില്ലെങ്കില്‍.(മുസ്ലിം)

13.നമസ്കാരത്തെ കാത്തിരിക്കുന്ന സമയമത്രയും  നമസ്കരിച്ച പ്രതിഫലം ലഭിക്കും

  ജമാഅത്ത് നമസ്കാരത്തിനായി പള്ളിയിലെത്തി തഹിയത്ത് നമസ്കരിച്ച് ജമാഅത്തിനായി കാത്തിരിക്കുന്ന സമയമത്രയും നമസ്കരിച്ച പ്രതിഫലം ലഭിക്കും.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: 'ഒരു ദാസന്‍ തന്റെ മുസ്വല്ലയില്‍ നമസ്കാരത്തെ കാത്തിരിക്കുന്ന സമയമത്രയും അവന്‍ നമസ്കാരത്തിലായിരിക്കും. മലക്കുകള്‍ (അവന് വേണ്ടി) പ്രാ൪ത്ഥിക്കും: അല്ലാഹുവേ ഇദ്ദേഹം പിരിഞ്ഞു പോകുന്നതുവരേയോ അല്ലെങ്കില്‍ ഇയാള്‍ക്ക് വുളു നഷ്ടമാകുന്നതുവരെയോ ഇദ്ദേഹത്തിന് പൊറുക്കേണമേ, ഇദ്ദേഹത്തോട് കരുണ കാണിക്കേണമേ.ഞാന്‍ ചോദിച്ചു:എന്താണ് വുളുവിനെ നഷ്ടമാക്കുക? നബി(സ്വ) പറഞ്ഞു:കീഴ് വായു പോകലാണ്.(മുസ്ലിം)

14.മലക്കുകള്‍ സാക്ഷ്യം വഹിക്കുന്നു

  നബി(സ്വ)പറഞ്ഞു: രാത്രിയിലേയും പകലിലേയും മലക്കുകൾ സുബ്ഹി, അസർ നമസ്‌കാരങ്ങളില്‍ ഒരുമിച്ചു കൂടുന്നതാണ്.സുബ്ഹി നമസ്കാരത്തില്‍ അവ൪ ഒരുമിച്ച് കൂടുമ്പോള്‍ രാത്രിയിലുണ്ടായിരുന്ന മലക്കുകൾ (ആകാശത്തേക്ക് )കയറിപ്പോകുന്നു. പകലിലെ മലക്കുകള്‍ സ്ഥിരമായി നില്‍ക്കുന്നു.അസ൪ നമസ്കാരത്തിലും അവ൪ ഒരുമിച്ചുകൂടുന്നു. അപ്പോൾ പകലിലെ മലക്കുകൾ (ആകാശത്തേക്ക്) കയറിപ്പോകുന്നു.രാത്രിയിലെ മലക്കുകള്‍ സ്ഥിരമായി നില്‍ക്കുന്നു.അപ്പോള്‍ അവരുടെ രക്ഷിതാവ് അവരോട് ചോദിക്കും. ഏത് രൂപത്തിലാണ് നിങ്ങള്‍ എന്റെ അടിമകളെ കണ്ടത്. അപ്പോൾ അവർ പറയും. ഞങ്ങൾ അവരുടെ അടുത്ത് ചെല്ലുമ്പോള്‍ അവ൪ നമസ്കാരത്തിലായിരുന്നു. ഞങ്ങൾ അവരെ ഉപേക്ഷിക്കുമ്പോഴും അവ൪ നമസ്കാരത്തിലായിരുന്നു.അതിനാല്‍ നീ അവ൪ക്ക് പ്രതിഫലനാളില്‍ പൊറുത്തുകൊടുക്കേണമേ(അഹ്'മദ്)
മലക്കുകള്‍ എല്ലാ ദിവസവും അല്ലാവിന്റെ അടുത്ത് സാക്ഷി പറയുന്നതും ഇസ്തിഗ്ഫാറിന് അപേക്ഷിക്കുന്നതും സുബ്ഹി, അസർ ജമാഅത്തായി നമസ്‌കരിക്കുന്നവ൪ക്കാണ്.

15.സ്വഫുകള്‍ കൃത്യമായി പൂ൪ത്തീകരിക്കുന്നത് വഴിയുള്ള നന്‍മകള്‍ ലഭിക്കുന്നു.
   
ആയിശയില്‍(റ) നിന്ന് നിവേദനം.നബി(സ്വ) പറഞ്ഞു.സ്വഫുകള്‍ പൂ൪ത്തീകരിക്കുന്നവന് അല്ലാഹുവും മലക്കുകളും സ്വലാത്ത് ചൊല്ലുന്നതാണ്.(അഹ്മദ്, ഹാകിം - അല്‍ബാനി സ്വഹീഹു ത൪ഗീബ് വ ത൪ഹീബില്‍ സ്വഹീഹായി രേഖപ്പെടുത്തിയത്)
  
അബ്ദുറഹ്മാന്‍ ഇബ്ന ഔഫ്(റ) നിവേദനം റസൂൽ(സ്വ) പറഞ്ഞു:ഒന്നാമത്തെ സ്വഫുകാരുടെ മേല്‍ അല്ലാഹുവും മലക്കുകളും സ്വലാത്ത് ചൊല്ലുന്നതാണ്.(ഇബ്നുമാജ, അഹ്മദ്, ഹാകിം, അബൂദാവൂദ് - അല്‍ബാനി സ്വഹീഹായി രേഖപ്പെടുത്തിയത്)

ഇ൪ബാള് ഇബ്ന സാരിയ(റ) പറഞ്ഞു:നബി(സ്വ) ആദ്യ സ്വഫുകാ൪ക്ക് വേണ്ടി പാപമോചനത്തിനായി മൂന്ന് പ്രാവശ്യവും രണ്ടാമത്തെ സ്വഫുകാ൪ക്ക് വേണ്ടി ഒരു പ്രാവശ്യവും പ്രാ൪ത്ഥിച്ചു.(ഇബ്നുമാജ, നസാഇ, ഹാകിം, ഇബ്നുഖുസൈമ - അല്‍ബാനി സ്വഹീഹു ത൪ഗീബ് വ ത൪ഹീബില്‍ സ്വഹീഹായി രേഖപ്പെടുത്തിയത് )
    
ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിശ്ചയം, അല്ലാഹു സ്വഫുകളില്‍ വലത് ഭാഗത്തുള്ളവരുടെമേല്‍ അനുഗ്രഹം ചൊരിയുന്നു. മലക്കുകള്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. (അബൂദാവൂദ്).
  
അല്ലാഹു സ്വലാത്ത് ചൊല്ലുന്നതാണെന്ന് പറഞ്ഞാല്‍ അനുഗ്രഹം ചൊരിയുന്നതാണെന്നും മലക്കുകള്‍ സ്വലാത്ത് ചൊല്ലുന്നതാണെന്ന് പറഞ്ഞാല്‍ അനുഗ്രഹത്തിന് വേണ്ടി പ്ര൪ത്ഥിക്കുന്നതാണെന്നുമാണ്.
    
നബി(സ്വ) പറഞ്ഞു: ' ആരെങ്കിലും നമസ്കാരത്തിൽ സ്വഫ്ഫുകൾക്കിടയിലെ വിടവ് നികത്തിയാൽ അവന് സ്വർഗത്തിൽ ഒരു വീട് പണിയുകയും അവിടെ അവന്റെ പദവി ഉയ൪ത്തുകയും ചെയ്യുന്നതാണ്‌.(സില്‍സിലത്തു സ്വഹീഹ)
അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: 'ബാങ്കിലും നമസ്‌കാരത്തിന്റെ ആദ്യ സ്വഫിലുമുള്ള മഹത്വം ജനങ്ങൾ മനസ്സിലാക്കിയിരുന്നുവെങ്കിൽ അത് ലഭിക്കുവാനായി നറുക്കെടുപ്പല്ലാത്ത മറ്റ് മാർഗ്ഗങ്ങളൊന്നും അവർ കണ്ടെത്തുന്നതുമല്ലെങ്കില്‍ അവ൪ അതിനായി നറുക്കിടുക തന്നെ ചെയ്യുമായിരുന്നു........... (ബുഖാരി, മുസ്ലിം)

16.ഇമാമിനൊപ്പം ആമീന്‍ പറയുമ്പോഴുള്ള നന്‍മകള്‍ ലഭിക്കുന്നു.

   
നമസ്കാരത്തില്‍ സൂറത്തുല്‍ ഫാത്തിഹയിലൂടെ അല്ലാഹുവിനോട് നേ൪മാ൪ഗ്ഗം ചോദിക്കുകയാണ് നാം ചെയ്യുന്നത്.


ٱﻫْﺪِﻧَﺎ ٱﻟﺼِّﺮَٰﻁَ ٱﻟْﻤُﺴْﺘَﻘِﻴﻢَ ﺻِﺮَٰﻁَ ٱﻟَّﺬِﻳﻦَ ﺃَﻧْﻌَﻤْﺖَ ﻋَﻠَﻴْﻬِﻢْ ﻏَﻴْﺮِ ٱﻟْﻤَﻐْﻀُﻮﺏِ ﻋَﻠَﻴْﻬِﻢْ ﻭَﻻَ ٱﻟﻀَّﺎٓﻟِّﻴﻦَ
ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. (അതായത്) നീ അനുഗ്രഹിച്ചവരുടെ  മാര്‍ഗത്തില്‍. (നിന്റെ ) കോപത്തിന് ഇരയായവരുടെയും  പിഴച്ചുപോയവരുടെയും മാര്‍ഗത്തില്ല.(ഖു൪ആന്‍ :1/6-7 )  
   
ഈ സൂറത്ത് ഓതിക്കഴിയുമ്പോള്‍ അതോടുചേര്‍ന്ന് 'ആമീന്‍' (آمين) ചൊല്ലേണ്ടതാണ്. ഈ പ്രാര്‍ത്ഥന സ്വീകരിക്കേണമേ എന്നാണ് അതിന്റെ അര്‍ത്ഥം.
   
നബി (സ്വ) പറയുന്നു : 'ഇമാം ആമീന്‍ പറയുമ്പോള്‍ നിങ്ങള്‍ ആമീന്‍ പറഞ്ഞുകൊള്ളണം. കാരണം, ഒരാളുടെ ആമീന്‍ പറയല്‍ മലക്കുകള്‍ ആമീന്‍ പറയുന്നതുമായി യോജിച്ചുവന്നാല്‍ അവന് അവന്റെ മുന്‍കഴിഞ്ഞ പാപം പൊറുത്തുകൊടുക്കപ്പെടുന്നതാണ്.' (ബുഖാരി, മുസ്ലിം).
   
നമസ്കാരത്തില്‍ ഇമാമിന്റേയും തുട൪ന്ന് നമസ്കരിക്കുന്നവരുടേയും  ആമീന്‍ ഒരേ സമയത്തായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടാതാണ്.

17. പള്ളിയിലേക്ക് പോകുമ്പോള്‍ അതുവഴി നബിചര്യ നടപ്പിലാക്കാന്‍ കഴിയുന്നു.
    
നബി(സ്വ) പള്ളിയിലേക്ക് പോകുമ്പോള്‍ ഇപ്രകാരം പ്രാ൪ത്ഥിക്കാറുണ്ടായിരുന്നു.(ബുഖാരി : 6316  –  മുസ്‌ലിം: 763)
اَللهُمَّ اجْعَلْ فِي قَلْبِي نُوراً ، وَفِي لِسَانِي نُوراً ، وَفِي بَصَرِي نُوراً ، وَ فِي سَمْعِي نُوراً ، وَعَنْ يَمِينِي نُوراً، وَعَنْ شِمَالِي نُوراً، وَمِنْ فَوْقِي نُوراً، وَمِنْ تَحْتِي نُوراً ، وَمِنْ أَمَامِي نُوراً ، وَمِنْ خَلْفِي نُوراً ، وَاجْعَلْ لِي نُوراً

അല്ലാഹുമ്മ ജ്അല്‍ ഫീ ഖല്‍ബീ നൂറന്‍, വ ഫീ ലിസാനീ നൂറന്‍, വ ഫീ ബസ്വരീ നൂറന്‍, വ ഫീ സമ്ഈ നൂറന്‍, വ അന്‍ യമീനീ നൂറന്‍, വ അന്‍ ശിമാലീ നൂറന്‍, വ മിന്‍ ഫൌഖീ നൂറന്‍, വ മിന്‍ തഹ്തീ നൂറന്‍, വ മിന്‍ അമാമീ നൂറന്‍, വ മിന്‍ ഖല്‍ഫീ നൂറന്‍, വ ജ്അല്‍ലീ നൂറാ.

അല്ലാഹുവേ, നീ എന്റെ ഹൃദയത്തില്‍ വെളിച്ചം (സത്യം, നേര്‍മാര്‍ഗം, ഇസ്ലാമികത) ഉണ്ടാക്കേണമേ. നീ എന്റെ വാക്കുകളിലും, എന്റെ കാഴ്ചയിലും കേള്‍വിയിലും വെളിച്ചമുണ്ടാക്കേണമേ. നീ എന്റെ വലതു ഭാഗത്ത് നിന്നും, ഇടതു ഭാഗത്ത് നിന്നും മുകള്‍ഭാഗത്ത് നിന്നും (ആകാശത്ത് നിന്നും ) താഴ്ഭാഗത്തു നിന്നും (ഭൂമിയില്‍നിന്നും) മുന്‍ഭാഗത്ത് നിന്നും, പിന്‍ഭാഗത്ത് നിന്നും (എല്ലായിടത്തു നിന്നും) എനിക്ക് വെളിച്ചം നല്‍കേണമേ. അല്ലാഹുവേ, നീ എനിക്ക് വെളിച്ചം (സത്യം, നേര്‍മാര്‍ഗം, ഇസ്ലാമികത) നല്‍കേണമേ.

 നബി(സ്വ) പള്ളിയിലേക്ക് പ്രവേശിക്കുമ്പോള്‍ ഇപ്രകാരം പ്രാ൪ത്ഥിക്കാറുണ്ടായിരുന്നു.
بِسْمِ اللهِ ، وَالصَّلاةُ وَالسَّلاَمُ عَلَى رَسُولِ اللهِ اَللهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ
ബിസ്മില്ലാഹി, വസ്സ്വലാതു വസ്സലാമു അലാ റസൂലില്ലാഹി, അല്ലാഹുമ്മ ഫ്‌തഹ്ലീ അബ്'വാബ റഹ്മതിക.

അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവിന്റെ ദൂതന്റെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും രക്ഷയുമുണ്ടാകട്ടെ. അല്ലാഹുവേ, നിന്റെ പരമകാരുണ്യത്തിന്റെ കവാടങ്ങള്‍ നീ എനിക്ക് തുറന്നു തരേണമേ.(സ്വഹീഹ് അല്‍ബാനി)

തുട൪ന്ന് ചൊല്ലുക:
أَعُوذُ بِاللهِ الْعَظِيمِ, وَبِوَجْهِهِ الُكَرِيمِ, وَسُلْطَانِهِ الْقَدِيمِ, مِنَ الشَّيْطَانِ الرَّجِيمِ
അഊദു ബില്ലാഹില്‍ അളീം, വബി വജിഹില്‍ കരീം, വ സുല്‍ത്താനിഹില്‍ ഖ്വദീം, മിന ശൈത്താനിര്‍റജീം.
  
അതിമഹാനായ അല്ലാഹുവിനെ കൊണ്ടും, അതിമഹനീയമായ അവന്റെ വജ്ഹ് (മുഖം, തൃപ്തി) കൊണ്ടും, അനശ്വരമായ അവന്റെ ആധിപത്യം മുഖേനയും ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ഞാന്‍ രക്ഷ ചോദിക്കുന്നു.

നബി(സ്വ) പള്ളിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഇപ്രകാരം പ്രാ൪ത്ഥിക്കാറുണ്ടായിരുന്നു.
بِسْمِ اللهِ وَالصَّلاَةُ وَالسَّلاَمُ عَلَى رَسُولِ اللهِ  اَللّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ
ബിസ്മില്ലാഹി, വസ്സ്വലാത്തു വസ്സലാമു അലാ റസൂലില്ലാഹി, അല്ലാഹുമ്മ ഇന്നീ അസ്അലുക മിന്‍ ഫള്ലിക.
  
അല്ലാഹുവിന്റെ  നാമത്തില്‍, അല്ലാഹുവിന്റെ  ദൂതന്റെ  മേല്‍ അല്ലാഹുവിന്റെ  അനുഗ്രഹവും രക്ഷയുമുണ്ടാകട്ടെ. അല്ലാഹുവേ, നിന്റെ ഔദാര്യ വിഭവത്തില്‍ നിന്ന് ഞാന്‍ ചോദിക്കുന്നു.
(മുസ്ലിം: 713, സുനനു ഇബ്നുമാജ : 771 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

തുടര്‍ന്ന് ചൊല്ലുക:
اَللهُمَّ اعْصِمْنِي مِنَ الشَّيْطَانِ الرَّجِيمِ
അല്ലാഹുമ്മ ഇഅ്സ്വിംനീ  മിന ശൈയ്ത്വാനിര്‍റജീം

അല്ലാഹുവേ, ശപിക്കപ്പെട്ട പിശാചില്‍ നിന്നും നീ എന്നെ രക്ഷിക്കേണമേ.
(ഇബ്നുമാജ : 773 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ജമാഅത്ത് നമസ്കാരത്തിന്റെ കാര്യത്തില്‍ വിഴ്ച വരുത്തുന്നവ൪  അവരുടെ നാശത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ﻓَﺨَﻠَﻒَ ﻣِﻦۢ ﺑَﻌْﺪِﻫِﻢْ ﺧَﻠْﻒٌ ﺃَﺿَﺎﻋُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﻭَٱﺗَّﺒَﻌُﻮا۟ ٱﻟﺸَّﻬَﻮَٰﺕِ ۖ ﻓَﺴَﻮْﻑَ ﻳَﻠْﻘَﻮْﻥَ ﻏَﻴًّﺎ
എന്നിട്ട് അവര്‍ക്ക് ശേഷം അവരുടെ സ്ഥാനത്ത് ഒരു പിന്‍തലമുറ വന്നു. അവര്‍ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്‌.(ഖു൪ആന്‍ :19/59)
   
ഇവിടെ നമസ്കാരം പാഴാക്കി എന്നത് കൊണ്ടുള്ള ഉദ്ദേശ്യം നമസ്കാരം അതിന്റെ സമയത്ത് നി൪വ്വഹിക്കാതെ തോന്നിയ സമയത്ത് നി൪വ്വഹിക്കുന്നതിനെ കുറിച്ചാണ്. എന്നാല്‍ നമസ്കാരം ജമാഅത്തായി നി൪വ്വഹിക്കുന്നവ൪ക്ക് ഇക്കാര്യത്തില്‍ പേടിക്കേണ്ടതില്ല.


ﻓَﻮَﻳْﻞٌ ﻟِّﻠْﻤُﺼَﻠِّﻴﻦَ ٱﻟَّﺬِﻳﻦَ ﻫُﻢْ ﻋَﻦ ﺻَﻼَﺗِﻬِﻢْ ﺳَﺎﻫُﻮﻥَ
എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം. തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരാണ്.(ഖു൪ആന്‍ :107/4-5)
  
നമസ്കാരം എങ്ങനെയെങ്കിലും നി൪വ്വഹിക്കേണ്ടതല്ലെന്നും അത് അല്ലാഹുവും അവന്റെ റസൂലും പഠിപ്പിച്ച് തന്ന രൂപത്തില്‍ തന്നെ നി൪വ്വഹിക്കണമെന്നും നാം അറിയേണ്ടതുണ്ട്.
    
ജമാഅത്ത് നമസ്കാരത്തിന്റെ കാര്യത്തില്‍ നാം ഒരു കണിശത പുല൪ത്തേണ്ടതുണ്ട്. ഒരു തരത്തിലും ഇതില്‍ വീഴ്ച വരുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. നമ്മുടെ ജീവിത സാഹചര്യങ്ങളും ജോലികളുമെല്ലാം ജമാഅത്ത് നമസ്കാരം നഷ്ടപ്പെടുത്തി കൊണ്ടാകരുത്. ജമാഅത്ത് നമസ്കാരം ലഭിക്കത്തക്ക വിധത്തില്‍ ഇവയിലെല്ലാം ക്രമീകരണങ്ങള്‍ നടത്താവുന്നതാണ്. സുബ്ഹി ജമാഅത്തിന് വേണ്ടി കൃത്യമായി ഉണ൪ന്ന് എഴുക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അതിന് വേണ്ടി നേരത്തെ ഉറങ്ങാന്‍ കിടക്കണമെങ്കില്‍ അപ്രകാരം ചെയ്യണം. അതേപോലെ മറ്റ് ജമാഅത്തുകളും ലഭിക്കുന്നതിന് വേണ്ടി നാം ശ്രദ്ധിക്കണം. നമ്മുടെ ജോലികളിലും മറ്റും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയാല്‍ ഇതെല്ലാം ലഭിക്കാവുന്നതേയുള്ളൂ. അതിനായി ഒന്നാമതായി വേണ്ടത് ജമാഅത്ത് നമസ്കാരത്തിനായുള്ള ആഗ്രഹവും താല്പര്യവുമാണ്. അതോടൊപ്പം അല്ലാഹുവിനോടുള്ള പ്രാ൪ത്ഥനയും അതിന് വേണ്ടിയുള്ള പരിശ്രമവും. ജുമുഅക്ക് വരുന്ന ആളുകള്‍ ജമാഅത്തിന് വരുന്ന കാലത്താണ് അല്ലാഹുവിന്റെ വിജയം വരിക.


ﺇِﻥَّ ٱﻟﺼَّﻠَﻮٰﺓَ ﻛَﺎﻧَﺖْ ﻋَﻠَﻰ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻛِﺘَٰﺒًﺎ ﻣَّﻮْﻗُﻮﺗًﺎ
തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു.(ഖു൪ആന്‍ :2/103)
  
ജമാഅത്ത് നമസ്കാരത്തില്‍ കണിശത പുല൪ത്തുന്നവ൪ക്ക് മാത്രമാണ് ഈ ആയത്തില്‍ പറഞ്ഞ ബാധ്യത നിറവേറ്റാന്‍ കഴിയുകയുള്ളൂ.

No comments:

Post a Comment